ഞാന്‍ ഇഞ്ചിനീരായ കഥ-3: എം എ കോളേജിൽ.....
അങ്ങനെ ജനശതാബ്ധി എക്സ്പ്രസ്സ് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പും പല തവണ ട്രെയിനില്‍ കയറിയിട്ടുണ്ട്. എങ്കിലും ട്രെയിനില്‍ വിവിധ കമ്പാര്‍ട്ട്മെന്റുകള്‍ എവിടെ ഒക്കെയാണ്,ടിക്കറ്റ് എങ്ങനെ എടുക്കണം,സ്റ്റോപ്പുകള്‍ എന്നതിനെ പറ്റിയൊന്നും യാതൊരു വിധ മുന്‍ധാരണകളും ഉണ്ടായിരുന്നില്ല. കാരണം,അന്നൊക്കെയും അച്ഛന് ഉണ്ടാവുമായിരുന്നു കൂടെ. ഇനി ഉള്ള നാല് വര്‍ഷം ട്രെയിനില്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ടതിനാല്‍ അതേ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ആ യാത്രയില്‍ തന്നെ അച്ഛനോട് ചോദിച്ച് മനസ്സിലാക്കി.
"ഏറ്റവും പുറകിലും മുന്‍പിലുമായി ഒന്നോ രണ്ടോ കമ്പാര്‍ട്ട്മെന്റുകള്‍ മാത്രമായിരിക്കും സാധാരണ ഒരു എക്സ്പ്രെസ്സ് ട്രെയിനിനു അലോട്ട് ചെയ്തിട്ടുണ്ടാവുക.നടുവിലായി സ്ലീപ്പര്‍,എ.സി,സിറ്റിംഗ് തുടങ്ങിയവയും ഉണ്ടാവും. ട്രെയിനിന്റെ സ്വഭാവം അനുസരിച്ച് ഇതെല്ലാം മാറാം. അതായത് ചില ദൂരദേശ ട്രെയിനുകള്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കുറവായിരിക്കും. പകരം റിസര്‍വേഷന്‍ കൂടും...."
ഇടയ്ക്ക് ഞാന്‍ ഒരു ഡൌട്ട് ഇട്ടു
" ഈ പാസഞ്ചര്‍ ട്രെയിന്‍ ആണോ അതോ എക്സ്പ്രസ്സ് ആണോ സ്പീഡി പോവാ?? " ( കട്ട സംശയം )
അത് കേട്ടപ്പോ അടുത്തിരുന്ന ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന് പതിയെ തല പൊക്കി നോക്കി. ഇയ്യാളിപ്പോ ഇതെന്തിനാ ഇങ്ങനെ നോക്കുന്നത് എന്ന സംശയം എന്നെ ഒരു നിമിഷാര്‍ദ്ധം അലട്ടി. പിന്നീട് അച്ഛന് അതിന്റെ കാര്യം പറഞ്ഞു തന്നപ്പോള്‍ മാത്രമാണ് ആ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായത്.
ഒരുപാട് ട്രെയിന്‍ യാത്ര ചെയ്ത ആള് എന്ന അഹങ്കാരത്തോടെ അച്ഛന് എല്ലാം പറഞ്ഞു കൊണ്ടേ ഇരുന്നു. കൂടെ കുറെ ഉപദേശങ്ങളും. "പല കുട്ടികളും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ ഒക്കെ നിന്നെ നിര്‍ബന്ധിക്കും.പക്ഷെ കേക്കരുത്.ടിക്കറ്റ് എടുത്ത് തന്നെ പോയാതി... അഥവാ എങ്ങാന്‍ ടി ടി ആര് വന്നാ ഉള്ളതിന്റെ മൂന്നു മടങ്ങ് വരെ ഒക്കെ ഫൈന്‍ അടയ്ക്കേണ്ടി വരും... പിന്നെ...ഒരിക്കലും ട്രെയിന്‍ എടുത്ത് കഴിഞ്ഞാല്‍ പിന്നെ ചാടിക്കയറരുത്,ട്രെയിന്‍ പോയാല്‍ വേറെ ബസ് കിട്ടും,ആള് കാലിയായാല് പിന്നെ വേറൊന്നും കിട്ടില്ല..."
അല്ല... പുള്ളിയെ കുറ്റം പറയാന്‍ പറ്റില്ല. എനിക്കാണേല്‍ ഒരു ഇന്‍ഷുറന്‍സ് പോലും ഇല്ല. കാഞ്ഞു പോയാ പോയതാ. ഡിങ്കന് പോലും രക്ഷിക്കാന്‍ പറ്റൂല. ഞാന്‍ എല്ലാം തലയാട്ടി കേട്ടുകൊണ്ടിരുന്നു. പക്ഷെ നാല് വര്‍ഷ ബി ടെക്കിനിടയില് അതില്‍ ഒന്ന് പോലും കൃത്യമായി പാലിച്ചില്ല എന്നത് പച്ച വെള്ളം പോലെ സത്യം. കാല് നിലം തൊടാതെ ട്രെയിനിന്റെ അകത്തും പുറത്തും തൂങ്ങി യാത്ര ചെയ്ത എത്രയെത്ര മനോഹരമായ ദിവസങ്ങള്‍...
അങ്ങനെ ഒരു വിധം കോതമംഗലം എത്തി. സമയം വൈകീട്ട് ഒരു നാല് മണി ആയതേ ഉള്ളു. കോളേജ് ഒക്കെ ഒന്ന് കണ്ടേക്കാം എന്ന് കരുതി അവിടേക്ക് വച്ചു പിടിച്ചു. ഇത്തിരി മല കയറാന്‍ ഉണ്ട്. പത്തിലും പന്ത്രണ്ടിലും ഒരുപാട് മലകള്‍ കയറി ശീലമുള്ളതിനാല്‍ ഈ മല കയറ്റം അത്രയ്ക്ക് കഠിനമായി തോന്നിയില്ല. അങ്ങനെ അവസാനം കൊളേജിന്റെ പടിക്കല്‍ എത്തി...!! അതേ...!! എന്റെ മുന്നില്‍ ഇപ്പൊ കാണുന്ന ആ സാധനമാണ് പ്രസിദ്ധമായ മാക് അഥവാ എം എ കോളേജ് ......!! ഉയ്യോ!!! മണിച്ചിത്രത്താഴിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ അങ്ങനെ അന്തംവിട്ട് കുറച്ച് സമയം നിന്നു. കിടിലം കോളേജ്. ഊട്ടിയിലെ പൂന്തോട്ടങ്ങളില്‍ ഒക്കെ എത്തിയ ഒരു പ്രതീതി. ചുറ്റും പൂന്തോപ്പുകളും മരങ്ങളും പച്ചപ്പും മാത്രം. താഴെയായി വലിയ സ്പോര്‍ട്സ് ട്രാക്ക്. വാര്‍ത്തകളില്‍ എപ്പോഴും കാണാറുള്ള മാര്‍ ബേസില്‍-മാര്‍ അത്തനേഷ്യസ് കുട്ടികള്‍ കളിച്ച് വളരുന്ന അതേ ട്രാക്ക്.അതാണ് എന്റെ മുന്നില്‍ ഇപ്പൊ കാണുന്നത്. സാധാരണ ഒരു കോളേജിന്റെ ചുവരുകളില്‍ കാണുന്ന പോലെയുള്ള യാതൊരു വിധ ചിത്രപ്പണികളോ എഴുത്തുകുത്തുകളോ ഒന്നും ഇല്ലാതെ വൃത്തിയായി പെയിന്റ് അടിച്ചു വച്ചിരിക്കുന്ന കോളേജ് ചുവരുകള്‍. കോളേജിലേക്കുള്ള റോഡില്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പേരോ എഴുത്തുകളോ കണ്ടില്ല. കോളേജ് രാഷ്ട്രീയം എല്ലാം ഒരു നാല് വര്‍ഷം മുന്നേ അവിടുന്ന് തുടച്ചു നീക്കപ്പെട്ടിരുന്നു എന്ന് ആദ്യമേ പറഞ്ഞ് അറിവുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അത്ര അത്ഭുതം തോന്നിയില്ല.
പുറത്ത് ഒരു സീനിയര്‍ ചേട്ടന്‍പുള്ളി ആരെയോ കാത്തുനില്‍പ്പുണ്ടായിരുന്നു.അച്ഛന് അവിടുത്തെ ഇരിപ്പുവശങ്ങളെ പറ്റി പുള്ളിയോട് കുറെ സംസാരിച്ചു. ഹോസ്റ്റല്‍ ഫെസിലിറ്റി,റാഗിംഗ്,അദ്ധ്യാപകര്‍ അങ്ങനെ പലതും. പുള്ളി ആകെ വാചാലനായി. എനിക്ക് ഒരു സംശയം,കോളേജ് വിട്ട് ഇത്രേം സമയം കഴിഞ്ഞിട്ടും ഇങ്ങേരെന്തിനാ ഇവിടെ കറങ്ങി കളിക്കുന്നത്. വീട്ടിപ്പൊക്കൂടെ... ഞാന്‍ അത് ചോദിച്ചു. അപ്പോ ഏതോ ഒരുഫ്രെണ്ടിനെ കാത്തു നില്കുകയാണെന്നാ പുള്ളി പറഞ്ഞത്. എനിക്ക് കാര്യം മനസ്സിലായി. 'നീയും കലക്കുകയാണല്ലേ ഗൊച്ചു ഗള്ളാ' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അച്ഛനെ കൂട്ടി ഞാന്‍ പുറത്തേക്ക് നടന്നു. അന്ന് രാത്രി അവിടെ ഒരു റൂം എടുത്ത് താമസിച്ചു. രാത്രി തട്ടുകടയില്‍ കയറി നല്ല പോലെ മിന്നി.യാത്രാക്ഷീണം കാരണം രാത്രി വേഗത്തില്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് കാലത്ത് തന്നെ അത്യാവശ്യം വേണ്ട എല്ലാ ഡോക്ക്മെന്റുകളുമായി ഞങ്ങള്‍ കോളേജില്‍ എത്തി. ഒരു ചെറിയ ഇന്റര്‍വ്യൂ സെക്ഷന്‍ ഉണ്ടത്രേ. ഞങ്ങള്‍ വിളി വരുന്നതും കാത്ത് പുറത്ത് നിന്നു. അപ്പൊ ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചുവന്ന ജഴ്സി ധരിച്ച ഒരു പൊക്കം കൂടിയ ചെക്കന്, ഇന്റര്‍വ്യൂ കാത്ത് നിക്കുകയാണ്. എന്റെ ക്ലാസ് തന്നെ ആവണം. ഞാന്‍ ചെന്ന് പരിചയപ്പെട്ടു. പേര് അക്ഷയ്, അക്ഷയ് വൈ! പുള്ളി ആകെ ബോറടിച്ച് നില്ക്കക്കള്ളി ഇല്ലാതെ കറങ്ങി നടപ്പാണ്. അങ്ങനെ ഇരിക്കുമ്പോ ആണ് ഒരു സീനിയര്‍ ചേട്ടന് ഓഫിസിന്റെ പുറത്ത് ചുമ്മാ കറങ്ങി തൂണില്‍ ചാരി നിക്കുന്നത്. അക്ഷയ് ചെന്ന് അങ്ങേരോട് സംസാരിക്കാന്‍ തുടങ്ങി. ഞാനും ചെന്നു.പുള്ളിയ കണ്ടാല്‍ ഒരു ഹിന്ദി സിനിമയിലെ ഫ്രീക് വില്ലന്മാരുടെ ലുക്ക്. ചെറിയ ഒരു ഭയം തോന്നാതിരുന്നില്ല. റാഗിംഗിനെ പറ്റി ആയിരുന്നു പ്രധാന ചര്‍ച്ച. പുള്ളി എന്റെ മുഖത്ത് നോക്കി പറഞ്ഞു.
"നിന്നെ കണ്ടാല്‍ അറിയാം നീ ആള് പാവമാ എന്ന്,നിനക്ക് പ്രശ്നമില്ല...." എന്നിട്ട് പുള്ളി മുഖം വെട്ടിച്ച് അക്ഷയോടായി പറഞ്ഞു "നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. നിനക്ക് പണി കിട്ടും" . അത് കേട്ടപ്പോ എനിക്ക് വല്ല്യ ആശ്വാസവും അക്ഷയുടെ കാര്യം ഓര്‍ത്ത് സങ്കടവും തോന്നി. പക്ഷെ നേരെ തിരിച്ചായിരുന്നു തോന്നേണ്ടിയിരുന്നത് എന്ന് പിന്നീട് കാലം തെളിയിച്ചു. അന്ന് അവിടെ കണ്ട ആ നല്ല മനുഷ്യന് കോളേജിലെ തന്നെ പ്രമുഖനായ ഡോണ്‍ ആയിരുന്നു. ഡോണ്‍ എന്നത് പുള്ളിയുടെ പേര് കൂടെയാണ്. അന്ന് എന്തോ കേസില്‍പ്പെട്ട് സസ്പെന്ഷന് വാങ്ങി പുറത്ത് നില്ക്കുന്ന കാഴ്ച ആയിരുന്നു ഞങ്ങള്‍ കണ്ടത്. മനസിലാക്കാന്‍ ഇത്തിരി വൈകിപ്പോയി. അല്ലായിരുന്നേല്‍ ആ ഭാഗത്തോട്ടേ പോവൂല്ലായിരുന്നു. അല്ലേലും വരാനുള്ളത് വഴീല് തങ്ങൂല്ലല്ലോ...
അങ്ങനെ അക്ഷയിനെ ഇന്റര്‍വ്യൂവിന് വിളിച്ചു. ഞാന്‍ വിളിയും കാത്ത്.പുറത്ത് തന്നെ. അവന് ശേഷം അകത്ത് കയറിയ ഒരു മൂന്നു നാല് പേര് പുറത്ത് വന്നു.പക്ഷെ അവനെ പുറത്തോട്ട് കണ്ടില്ല.എന്താവും കാര്യം എന്നോര്‍ത്തു നില്ക്കുമ്പോ എനിക്കുള്ള വിളി വന്നു. ഞാന്‍ അകത്തേക്ക് കയറിയപ്പോ അക്ഷയ് പ്രിന്‍സിപ്പാളിന്റെ മുന്നില്‍ അങ്ങനെ നില്‍ക്കുകയാണ്. നല്ല അമേരിക്കന്‍ ഇംഗ്ലീഷില്‍ പ്രിന്‍സിപ്പല്‍ അവനോട് എന്തൊക്കെയോ പറയുന്നു.
"ഈസ് ദിസ് ദി വെ യു കം ടു എ പ്രൊഫഷണല്‍ കോളേജ്?? യു സീ യുവര്‍ പാരന്റ്സ്.. ഹൌ വെല്‍ ദേ ആര് ഡ്രസ്സ്ഡ്. ആന്‍ഡ് സീ യുവര്‍സെല്‍വ്സ്... നെവെര്‍ എവെര് റിപ്പീറ്റ് ദിസ്. യു അണ്ടര്‍സ്റ്റാന്റ്...?? "
അവന്റെ മുഖം കണ്ടാല്‍ അറിയാം അവന് ചൊറിഞ്ഞ് വരുന്നുണ്ടെന്ന്. പക്ഷെ ഒന്നും മിണ്ടാതെ അവനത് കേട്ട് തലയാട്ടി. എന്റെ ശ്രദ്ധ മുഴുവന്‍ അവിടെ ആയിരുന്നു. മുന്നില്‍ ഇരിക്കുന്ന ഗ്രൂപ്പ് ട്യൂട്ടര്‍ എന്ത് പറയുന്നു എന്നുപോലും ഞാന്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവസാനം ചോദിച്ചത് മാത്രം കേട്ടു. " സോ വി എക്സ്പെക്റ്റ് യുവര്‍ ബെസ്റ്റ്. കാന്‍ വി...? ". യെസ്... എന്നും ഉത്തരം പറഞ്ഞ് ഷേക്ക് ഹാന്‍ഡ് ഒക്കെ കൊടുത്ത് ഞങ്ങള്‍ അവിടെ നിന്നും പുറത്തിറങ്ങി.
ശേഷം ഒരു ചെറിയ ഓറിയെന്റെഷന്‍ ക്ലാസ് ഒക്കെ തന്നു. പിന്നീട് എല്ലാരേയും കൂട്ടി ഇലക്ട്രോണിക്സ് ബ്ലോക്കും ലാബ് സങ്കേതങ്ങളും എല്ലാം കാണിച്ചു. ആകെ മൊത്തം മാരക സെറ്റപ്പ്. അന്ന് അത്രയേ ഉള്ളായിരുന്നു. അവിടെ വച്ച് അജയ് എസ് എന്ന സഖാവ് അജയനെയും, അജിത് പി സോമരാജ് എന്ന സോമാണ്ടിയെയും പരിചയപ്പെട്ടു. അജയന് ഈ നാട്ടുകാരന് തന്നെയാണ്. കൊച്ചിന് സിറ്റിയുടെ വലിപ്പത്തിന്റെ കാര്യം പറഞ്ഞ് അജയന് വാചാലനായി. എത്ര വല്ല്യതായിട്ടും കാര്യമില്ല കോഴിക്കോടിന്റെ അത്ര മനോഹാരിതയോന്നും ഈ ഊള ടൌണിനു ഇല്ലെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞ് ഞാന്‍ യാത്ര പറഞ്ഞു. ഈ സോ കോള്‍ഡ് അജയന് ബി ടെക് മൂന്നാം വര്‍ഷം ആവുന്ന വരെ ട്രെയിനില്‍ കയറിയിട്ടില്ലാത്ത ആളാണ് എന്ന ഒരു രഹസ്യം കൂടെയുണ്ട്. അത് ഞങ്ങള്‍ കുറച്ച് പേര്‍ക്ക് മാത്രേ അറിയൂ. ആരും അറിയരുത് എന്ന് അവന് പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ട് ആ കാര്യം ഞാന്‍ ഇവിടെ പറയുന്നില്ല. അന്നത്തെ പരിപാടികള്‍ അത്രയേ ഉള്ളായിരുന്നു. ഇനി ഹോസ്റ്റല്‍ കണ്ടു പിടിക്കണം.
ഹോസ്റ്റലായ ഹോസ്റ്റലുകള്‍ മുഴുവന്‍ ഞങ്ങള്‍ കയറിയിറങ്ങി.ഇനി മയൂര ഹോസ്റ്റലിലെ അരി മാത്രേ പെറുക്കി എടുക്കാന്‍ ബാക്കി ഉള്ളു എന്ന് പറഞ്ഞ പോലെയാണ് അവസാനം മയൂരയില് എത്തിയത്. അതിനു മുമ്പ് കണ്ട ഹോസ്റ്റലിലെ പല കാഴ്ചകളും ഉണ്ട്. തൊട്ടു മുമ്പ് താമസിച്ചിരുന്ന നല്ലവരായ സീനിയേഴ്സ് അടിച്ചു തകര്‍ത്ത സ്വിച്ച് ബോര്‍ഡുകളുമായി വിതുമ്പുന്ന എം ടി എം ഹോസ്റ്റല്‍, റേഷനരി ചോറാക്കി കുമ്പളങ്ങക്കറിയും ഒതളങ്ങാതോരനും സപ്പ്ളെ ചെയ്ത് ഫൈവ് സ്റ്റാര്‍ ബില്ല് കൊടുക്കുന്ന ചക്രവര്‍ത്തി ഹോസ്റ്റല്‍, ആരും കാണാതെ എവിടെയോ കാട്ടില്‍ ഒളിച്ചിരിക്കുന്ന സൈലന്റ് വാലി ഹോസ്റ്റല്‍... ഒന്നും പിടിച്ചില്ല. അങ്ങനെ ആണ് മയൂരയില് എത്തുന്നത്. കയറിച്ചെല്ലുമ്പോ ഒരു ചെക്കന് അവന്റെ അച്ഛനുമായി ഹോസ്റ്റല്‍ മുറികള്‍ എല്ലാം കണ്ട് പുറത്തേക്ക് വരുന്നു. പരിചയപ്പെട്ടപ്പോ ഒരേ ക്ലാസ് ആണ്. പേര് ജെഫിന് ജോസ്.(പില്ക്കാലത്ത് ജെഫെറ്റ്, ജെഫിന് ജൂസ് എന്നീ പേരുകളില്‍ അറിയപ്പെട്ടു.) ജെഫിന് ജോസിനു 'ജെഫിന് ജൂസ്' എന്ന് പേര് വരാന്‍ കാരണം പരിഷ്കാരിയായ ഒരു ചെറുപ്പക്കാരി ടീച്ചര്‍ ആണ്. പുള്ളിക്കാരി അറ്റന്‍ഡന്‍സ് എടുക്കുമ്പോ പരിഷ്കാരം കൂടിക്കൂടി ഇവന്റെ പേര് വിളിക്കുന്നത് ജെഫിന് ജൂസ് എന്നാണ്. ടീച്ചര്‍ക്ക് പല തവണ പറഞ്ഞു കൊടുത്തതാണ് 'ജൂസ് അല്ല മിസ് ജോസ് ആണ്... ജോസ്..' എന്ന്. അപ്പൊ പുള്ളിക്കാരി റിമ കല്ലിങ്കല്‍ 22 FK യില്‍ പറയുന്ന പോലെ തിരിച്ചു പറയും.. "അതെന്നെ അല്ലെ ഞാനും പറഞ്ഞത്..? ജൂസ് ..." എന്താ ല്ലേ....!! എന്തായാലും അവന്റെ കൂടെ അന്ന് മുറി എടുത്ത് മയൂരയില് ഫിക്സ് ചെയ്തു. ജെഫിന്, എന്റെ ആദ്യ വര്‍ഷ റൂം മേറ്റ്. പിന്നീട് ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളും ആയി മാറി.
അന്ന് റൂം എടുക്കുമ്പോ ആ ഹോസ്റ്റലിന്റെ ഉടമസ്ഥയായ ആന്റി പറഞ്ഞ കുറച്ച് കാര്യങ്ങളുണ്ട്. " ഇവിടെ ഫസ്റ്റ് ഇയേഴ്സ് മാത്രേ ഒള്ളൂ... പിന്നെ ഉള്ളത് രണ്ടു മൂന്നു ലാറ്ററല്‍ എന്‍ട്രി കുട്ടികള്‍ ആണ്.അവരും നിങ്ങളെപ്പോലെ ആദ്യമായി കോളേജ് കാണുന്നവര്‍. അതോണ്ട് റാഗിംഗ് ഒന്നും ഉണ്ടാവുമെന്ന് പേടിക്ക്യേ വേണ്ട. നിങ്ങള്‍ ഇവിടെ സേഫ് ആയിരിക്കും. എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം. ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും." നല്ലവളായ ആ സ്ത്രീ പറഞ്ഞ എന്തേലും ഒരു കാര്യം എങ്കിലും സത്യമായിരുന്നെങ്കില്‍ എന്ന് പിന്നീട് ആഗ്രഹിച്ചു പോയിട്ടുണ്ട്. ഒരിക്കല്‍പോലും അവര്‍ ആ ഹോസ്റ്റല്‍ വരാന്തയില്‍ വന്ന് ഒന്ന് എത്തി നോക്കുന്നത് പോലും ഞങ്ങളാരും പിന്നീട് കണ്ടിട്ടില്ല.നന്ദിയുണ്ട്, ഒരു പറ്റം സീനിയേഴ്സിന്റെ കൂടെ ഞങ്ങളെ കൊണ്ടുവന്നു ഇട്ടതിന്. എന്ത് പാപം ആയിരുന്നു ഹേ സ്ത്രീ ഞങ്ങളൊക്കെ നിങ്ങളോട് ചെയ്തിരുന്നത്...?
ബെഡ്,ബക്കറ്റ്,സോപ്പ്,ബ്രഷ്, പേസ്റ്റ്,ബുക്സ് തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ ഒക്കെ വാങ്ങി വെച്ച് അന്നത്തെ ദിവസവും കടന്നുപോയി. പിറ്റേന്ന് രാവിലെ അച്ഛന് കോളേജ് പടിക്കല്‍ വരെ കൂടെ വന്നു. പതിവുപോലെ ഒരു നോട്ടം തന്ന് അച്ഛന് അവിടെ തന്നെ നിന്നു. ഞാന്‍ കെട്ടിടത്തില്‍ കയറുന്ന വരെ അച്ഛന് ഗെയ്റ്റില്‍ തന്നെ ഉണ്ടായിരുന്നു.ഒറ്റയ്ക്ക് തിരിഞ്ഞു നടക്കുമ്പോള്‍ ആ മനസ്സില്‍ എന്തെല്ലാം ചിന്തകള്‍ ആയിരുന്നിരിക്കണം എന്ന് ഓര്‍ക്കാന്‍ മാത്രം എന്റെ ബുദ്ധി അന്ന് വളര്‍ന്നിരുന്നില്ല അഥവാ ശ്രമിച്ചിരുന്നില്ല....
ഞാന്‍ ഇഞ്ചിനീരായ കഥ-3: എം എ കോളേജിൽ.....
ReplyDeleteahem,,,,ahem!!!!
ReplyDeleteഎന്താ സോജാ?? :D
Deletepolichallo.............
ReplyDeleteഅടുത്ത പോസ്റ്റില്‍ നീയുണ്ട് കെ ജെ :D
DeleteNyc work bro :)
ReplyDeleteSRK ! :D ബാക്കി വായിക്കണം. വായിച്ചില്ലെലും വേണ്ടില്ല ഇത്രേടം വരെ വന്ന് ഒരു കമന്റ് ഇട്ടേച്ചും പോണം....
Deletenice work dude... pinnita vazhiyil thirinju nokkumbol avasheshikunna niramulla ormakal...
DeleteKidu
ReplyDelete