Tuesday, September 17, 2013

അമീബക്കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു

                           ഇരുട്ടിനെ വെട്ടിക്കീറി സൂര്യന്‍ കിഴക്കുദിച്ചു. ഗുരുവായൂരിലെ ആനക്കൂട്ടത്തില്‍ ചന്ദനക്കുറി തൊട്ട ഒരു ഭീമന്‍ പതുക്കെ അമറി
"ഘ്രാ!!! ഘ്രാ!!"
പാപ്പാന്‍‌ പാതി ഉറക്കത്തില്‍ വിളിച്ചു പറഞ്ഞു

"സെബാസ്റ്റ്യാ, പിണ്ടി ഇട്ടിട്ട് ഒറങ്ങാന്‍ നോക്കെടാ..."

 ട്രാന്‍സില്‍വാനിയയില്‍ പള്ളിമണി പുലര്‍ച്ചെ ആറടിച്ചു. ഡ്രാക്കുളകള്‍ കൂട്ടം കൂട്ടമായി കോട്ടകളിലേക്ക്  തിരിച്ചു പോവാന്‍ തുടങ്ങി. ഡ്രാക്കുളകളുടെ ഭാര്യമാര്‍  ഡ്രാക്കുള കുഞ്ഞുങ്ങളെ അവരുടെ ഒക്കത്ത്ചേര്‍ത്ത് കിടത്തിയിരുന്നു.അതില്‍ ഒരു  കുഞ്ഞ് കിടന്ന് കരയുന്നുണ്ടായിരുന്നു  
 
"മമ്മി  ചോര...പൊറാട്ടേം ചോരേം... പൊറാട്ടേം ചോരേം"
 
കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട  ആ അമ്മയുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ ആ ഭൂവില്‍ പതിച്ചു. അവള്‍ ഒന്നും പറഞ്ഞില്ല... പകരം ഭര്‍ത്താവിനോടായി അവള്‍ ആരാഞ്ഞു.. 

"ഭാസ്ക്കരേട്ട, ഇന്നെങ്കിലും അരക്കുപ്പി ചോര..."

എവിടെ നിന്നോ രണ്ട് ഉടുക്കുകള്‍ ശബ്ധിക്കാന്‍ തുടങ്ങി... "ഡും ടു ഡും ടു ടു ടു... ഡും ടു ഡും ടു ടു ടു..."

"ഈ നശിച്ച കൊച്ചിയില്‍ നിന്നും എങ്ങോട്ടേലും  ഒന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു... കൊതുകിനു പോലും തികയുന്നില്ല ഇവിടെ ചോര... എല്ലാം നമ്മുടെ വിധി ! "

അമ്മ അമീബ
കുഞ്ഞു ഡ്രാക്കുളയുടെ കരച്ചില്‍ അടക്കാനെന്നവണ്ണം  അമ്മ ഒരു കഥ പറയാന്‍ തുടങ്ങി.

"അന്ന് ക്ലാസില്‍ നിശബ്ധത തളം കെട്ടി നിന്നു.. അമീബക്കുഞ്ഞുങ്ങള്‍ അതില്‍ ചവിട്ടാതെ പതിയെ പുറത്തിറങ്ങി....!

അമ്മേ.. വിശക്കുന്നു,അമ്മേ വിശക്കുന്നു..

അവ ഒരേ ശബ്ധത്തില്‍ മുറുമുറുത്തു.... അമ്മ അമീബ കുഞ്ഞുങ്ങള്‍ക്കുള്ള ഇര പിടിക്കാനായി വലിയ ഒരു ചാക്കുമായി പുറപ്പെട്ടു. ഒരു വടു വൃക്ഷത്തിന്‌ കീഴേ ചാക്കുമായി അമീബ ഒളിച്ചിരുന്നു. തൊട്ടടുത്ത കുറ്റിക്കാട്ടിലെ കരിയിലകളിലെ അനക്കം അമ്മ അമീബയില്‍ ചിന്തകളെ ഉത്തേജിപ്പിച്ചു...'അതേ..!! തന്‍റെ ഇര അടുത്തെത്തി! '

കൂടുതല്‍ ചിന്തിച്ചു നിന്നില്ല. തന്‍റെ കയ്യിലെ ചാക്കെടുത്ത്‌ അമ്മ അമീബ ഇരയെ ലക്ഷ്യമാക്കി ഒറ്റ പൊത്ത് ...!! 
 
'ഡും'  
 
ഇര ചാക്കില്‍. അമ്മ അമീബയും കുഞ്ഞു അമീബകളും ചേര്‍ന്ന് ആ മൃഗത്തെ വേണ്ടുവോളം കടുകെണ്ണയില്‍ വറുത്തു തിന്നു. കുഞ്ഞമീബകള്‍ പിന്നീട് ടി വി കാണാന്‍ പോയി. അമ്മ അമീബ പാത്രങ്ങള്‍ കഴുകി വെക്കാനും."

തോളില്‍ കിടന്ന കുഞ്ഞു ഡ്രാക്കുള ഉറക്കമായി എന്നുറപ്പാക്കിയ ശേഷം അവള്‍ ഭാസ്കരന്‍ ഡ്രാക്കുളയുടെ കൈകള്‍ കോര്‍ത്തു പിടിച്ച് പതിയെ നടന്നകന്നു.