Monday, November 11, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-2:ആദ്യ കോതമംഗലം യാത്ര

    റെയ്സ് എന്ട്രന്‍സ് കോച്ചിംഗ് സെന്‍ററിന്‍റെ മറ്റൊരു പ്രത്യേകതയാണ്
റെയ്സിലെ ലൈബ്രറി ഒന്ന്വല്ല,ജാഡക്കിട്ടതാ


അവിടത്തെ ലൈബ്രറി. ഏതാണ്ട് ഒരു  ഇരുന്നൂറു കുട്ടികളെ വരെ (അത്രേം കാണുമായിരിക്കും ഇല്ലേല്‍ ഞാന്‍ കള്ളം പറയുവാന്നു വിചാരിച്ചാ മതി) ഒരേ സമയം പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന സെറ്റപ്പ്. ആയിരത്തിലധികം റെഫറന്‍സ് ഗ്രന്ഥങ്ങള്‍. അത് ഓരോ ദിവസം കൂടുമ്പോഴും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കേം ചെയ്യും. പക്ഷേ ട്വിസ്റ്റ്‌ അതൊന്നും അല്ല... ലൈബ്രറിയുടെ നടുവില്‍ക്കൂടെ ആ റൂമിനെ രണ്ടായി കീറി മുറിച്ചു കൊണ്ട് ഒരു വല്ല്യ ഷെല്‍ഫ് കടന്നു പോകുന്നുണ്ട്. അതില്‍ നിറയെ പുസ്തകങ്ങള്‍. പരമാവധി പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി മാനേജ്‌മെന്‍റ് ചെയ്ത ഒരു നല്ല ബുദ്ധി എന്നേ ഒരു നോക്ക് കാണുന്നവന് തോന്നൂ... എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. പുസ്തകങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ ബൌണ്ടറിയുടെ ഒരു ഭാഗത്ത് മുഴുവന്‍ ആണ്‍കുട്ടികളും മറുഭാഗത്ത് മുഴുവന്‍ പെണ്പിള്ളാരും. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാന്‍ ശ്രമിക്കും എന്ന് സാറന്മാര്‍ക്ക് അറിയാവുന്ന കൊണ്ടാവണം, ആ നോക്കുന്ന സമയം പോലും പുസ്തകങ്ങളെ മാത്രം കാണുവാന്‍ വേണ്ടി അവടെ തന്നെ മുഴുവന്‍ ബുക്കുകള് നിരത്തി വെച്ചേക്കുന്നത്. പുസ്തകം എടുക്കാന്‍ വേണ്ടി ആ ഷെല്‍ഫിന്റെ അടുത്തു ചെന്നാല്‍ അപ്പുറത്തേക്ക് ഒരു നോക്ക് കാണാന്‍ പറ്റും. അതിനാല്‍ തന്നെ ആവണം ആമ്പിള്ളാര് പൊതുവേ ആ ഷെല്‍ഫില്‍ നിന്നേ പുസ്തകം എടുക്കാറുള്ളൂ. അഥവാ ആ ഷെല്‍ഫില്‍ ഇല്ലാത്ത ബുക്ക് ആണേല്‍ മറ്റേ ഷെല്‍ഫില്‍ നിന്നും ബുക്ക്‌ എടുത്തിട്ട് ഈ ഷെല്‍ഫില്‍ വന്ന് റിട്ടേണ്‍ ചെയ്യും... എന്താ ല്ലേ??


    ഞാന്‍ പിന്നെ ബുക്ക്‌ എടുക്കാനായിട്ട് ആ ഷെല്‍ഫിലേക്ക് അങ്ങനെ പോവാറൊന്നും ഇല്ല. പകരം ഷെല്‍ഫിന്റെ ഏറ്റവും തൊട്ടുകൊണ്ടുള്ള ബെഞ്ചിന്‍റെ സൈഡില്‍ ഒരു മൂലക്ക് അവിടെ ഇരിക്കും. അതാവുമ്പോ ഇടയ്ക്കിടെ എണീറ്റ്‌ നിന്ന് നോക്കണ്ട കാര്യവും ഇല്ല. ഏത്?? അതെന്നെ..!! പക്ഷേങ്കി ഗേള്‍സിനു പൊതുവേ പുച്ചിക്കാന്‍

Monday, November 4, 2013

ഞാന്‍ ഇഞ്ചിനീരായ കഥ-1: കോച്ചിംഗ് സെന്‍ററിലേക്ക്

    ഡേറ്റ് ഒന്നും കൃത്യമായി ഓര്‍ക്കുന്നില്ലേലും മേയ് മാസം രണ്ടായിരത്തി ഒമ്പതാമാണ്ട് ആണെന്ന് ഓര്‍ക്കുന്നു.അച്ഛന്‍  റെയ്സ് എന്‍ട്രന്‍സ്‌ കോച്ചിംഗ് സെന്‍ററിലേക്ക് കൊണ്ട് ചേര്‍ക്കുന്നത് അന്നാണ്. ആവശ്യം എന്റേത് തന്നെ ആയിരുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ കുടുംബത്തിനു താങ്ങാവുന്ന തുകയിലും അപ്പുറമാണ് പല എന്‍ട്രന്‍സ്‌ കോച്ചിംഗ് ഇന്‍സ്ടിട്ട്യൂട്ടുകളും ഈടാക്കുന്നത് എങ്കിലും കോഴിക്കോട് നഗരത്തില്‍ ഉള്ളതില്‍ മികച്ച കോച്ചിങ്ങും കുറഞ്ഞ ഫീസും ഉള്ളത് കൊണ്ട് റെയ്സ് തന്നെ സെലെക്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാശിന്റെ കാര്യം ഒന്നും അപ്പോള്‍ എന്‍റെ മനസ്സിലേ ഉണ്ടായിരുന്നില്ല. പക്ഷേ അവിടുത്തെ കൌണ്ടര്‍ സെക്ഷനില്‍ അച്ഛന്‍ കാശടയ്ക്കുമ്പോ നെറ്റിയില്‍ ഉതിര്‍ന്നു വന്ന വിയര്‍പ്പുകണങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിനു ഒരുപാടു വര്‍ഷത്തെ വിയര്‍പ്പിന്‍റെ കഥ പറയാനുണ്ടെന്ന് തോന്നി.


    ക്ലാസിലേക്ക് കയറിപ്പോകുന്നതിനു മുന്നേ അച്ഛന്‍ ഒന്നുകൂടി മുഖത്തേക്ക് നോക്കിയിരുന്നു.അല്ലെങ്കിലും അതങ്ങനെയാണ്. ആ നോട്ടം കിട്ടിയില്ലെങ്കില്‍ എനിക്കും വിഷമമാണ്.പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെരുവയല്‍ സ്കൂളില്‍ വച്ച് എല്‍ എസ് എസ് പരീക്ഷ എഴുതാന്‍ കൊണ്ടുവന്നു വിട്ടപ്പോഴും അച്ഛന്‍ ഇതേ നോട്ടമായിരുന്നു നോക്കിയിരുന്നത്.പിന്നീടിങ്ങോട്ട് എന്‍ട്രന്‍സ്‌ പരീക്ഷ വരെ ഉള്ള എല്ലാ യാത്രകളിലും അതിപ്പോ പരീക്ഷ ഇതു സെന്ററില്‍ ആണേലും ശരി,അച്ഛന്‍ കൂടെ ഉണ്ടാവുമായിരുന്നു. ആ ഒരു നോട്ടത്തില്‍ എല്ലാം ഉണ്ടാവും.പ്രാര്‍ഥനയും അനുഗ്രഹവും സ്നേഹവും വിടപറച്ചിലും എല്ലാം. അതുകൊണ്ട് തന്നെ അത് കാണാന്‍ വേണ്ടി നടക്കും വഴി ഞാന്‍ ഒരു വട്ടം കൂടി  തിരിഞ്ഞു നോക്കുമായിരുന്നു. ഇത്തവണയും അതങ്ങനെ തന്നെ തുടര്‍ന്നു.


    അങ്ങനെ ആദ്യ ദിവസം ക്ലാസിലേക്ക് കയറിച്ചെന്നു. മൊബൈല്‍ ഫോണ്‍ ഒക്കെ വിരലുകള്‍ക്ക് ഇടയിലൂടെ കറക്കിക്കൊണ്ടാണ് നടത്തം.അതിനൊന്നും ഒരു കുറവും വരുത്തീട്ടില്ല. (അന്ന് കയ്യിലുള്ളത് എല്‍ ജി കമ്പനിയുടെ മെസ്സെജിങ്ങും കൊളിങ്ങും മാത്രം ഉള്ള ഏതോ മുന്തിയ ഇനം ഫോണ്‍ ആണെന്നാണ്‌ എന്‍റെ ഓര്‍മ) ക്ലാസിന്റെ പടിക്കല്‍ എത്തിയപ്പോ ഫോണ്‍ സൈലന്റ് ആക്കി പോക്കറ്റില്‍ ഇട്ടു. കയറിച്ചെന്നപ്പോള്‍ നസീര്‍ സാര്‍ ആണ് ക്ലാസ് എടുക്കുന്നത്.

നസീര്‍ സാറിന്‍റെ ഭാവങ്ങളാ


    നസീര്‍ സാര്‍-ഭീകരനാണയാള്‍ കൊടും ഭീകരന്‍. എല്ലാര്‍ക്കും പേടി ആയിരുന്നു ആ മനുഷ്യനെ. ഭീമാകാരമായ രൂപം.ഒത്ത തടി.നല്ല പൊക്കം.കട്ട കലിപ്പും.പിള്ളാരുടെ കോളറില്‍ മുഷ്ടി ചുരുട്ടി പിടിച്ച്  ഞെട്ടിക്കുന്നത് പുള്ളിയുടെ ഹോബി ആയിരുന്നു. റെയ്സിന്റെ നാല് സ്ഥാപകരില്‍ ഒരാള്‍.ഇത്രയൊക്കെ ആണെങ്കിലും ഞാന്‍ പുള്ളിയോട് ഒരുപാട് കടപ്പെട്ടിട്ടുണ്ട്. അത് വഴിയെ പറയാം. ഞാന്‍ ക്ലാസില്‍ കേറി ചെല്ലുമ്പോ ഫോണ്‍ പൊക്കിയതിന് ആരെയോ മൂത്രം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് പുള്ളി. എന്നോട് കേറി ഇരിക്കാന്‍ പറഞ്ഞിട്ട് പുള്ളി വര്‍ക്ക് തുടര്‍ന്നു.ഞാന്‍ ഒന്നും മിണ്ടാതെ മെല്ലെ ഒരു ബെഞ്ചില്‍ കേറി ഇരുന്നു. എന്നോട് ഒന്നും ചോദിച്ചുമില്ല ഞാനൊട്ട്‌ ഒന്നും പറയാനും പോയില്ല. പക്ഷെ പിന്നീടുള്ള ഒറ്റ ദിവസം പോലും ഞാന്‍ ഫോണ്‍ കൊണ്ട് പോയിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ.അഥവാ ഉണ്ടെങ്കില്‍ തന്നെ ഭദ്രമായി ബാഗില്‍ വെച്ച് പൂട്ടി ക്ലാസിന്റെ പുറത്ത് വെക്കും.


    ആദ്യ ദിവസങ്ങളില്‍ പ്ലസ് ടു കൂട്ടായിരുന്ന ഫസലും റെയ്സില്‍ നിന്ന് കിട്ടിയ പുതിയ കൂട്ടായ അബ്ദുള്‍ നാസറും ആയിരുന്നു കമ്പനി. നാസര്‍ മാരക വിറ്റാണ്. അന്യായ കമന്റ്സ് ഒക്കെ അടിക്കും ക്ലാസില്‍ വെച്ച്. ചിരി അടക്കാന്‍ വല്ലാത്ത കഷ്ടപ്പാടാണ്. അവനെ ഏതായാലും സാര്‍ പൊക്കൂല അത്ര കണ്ണിംഗ് ആണ്. നമ്മള് അങ്ങനെ അല്ലല്ലോ. എന്നാലും അടക്കി.പിന്നീട് കിട്ടിയ ബെസ്റ്റ് കമ്പനി ആയിരുന്നു ജിതിന്‍. കണ്ണൂര്‍ക്കാരനാണ്. സല്‍സ്വഭാവി,യാതൊരു ദുശ്ശീലങ്ങളും ഇല്ല. ഒരുപാട് സിനിമ കാണും,പിന്നെ ഫിഫ കളിക്കും.നമ്മക്ക് പറ്റിയ കൂട്ട്. പിന്നീട് അവനും ഉണ്ടായിരുന്നു ഞങ്ങടെ കൂടെ എല്ലായിടത്തും. ക്ലാസില്‍ ആണേലും ലൈബ്രറിയില്‍ ആണേലും ഒരുമിച്ച്. എല്ലാ ദിവസവും നാപ്പതോളം കിലോമീറ്റര്‍ ബസ്സില്‍ താണ്ടി അവന്‍ എത്തുമായിരുന്നു. എഞ്ചിനീയര്‍ ആവാനുള്ള സ്വപ്നം കൊണ്ട്. കോമഡി ആണ് പുള്ളീടെ കാര്യം. പെണ്ണുങ്ങളെ കാണുന്നതെ വെറുപ്പാണ് പുള്ളിക്ക്.കല്യാണം ജീവിതത്തില്‍ കഴിക്കില്ല എന്നാണ് പുള്ളിയുടെ പക്ഷം. "അപ്പൊ നിനക്ക് കുഞ്ഞുങ്ങള്‍ വേണ്ടേ?" എന്ന് ഒരിക്കല്‍ ഒരുത്തന്‍ അവനോടു ചോദിച്ചു. "അത് ഞാന്‍ ദത്തെടുത്തോളാം" എന്നായിരുന്നു അവന്റെ പക്ഷം." അപ്പൊ ലോകത്തെ എല്ലാരും നിന്നെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ദത്തെടുക്കാന്‍ പോലും പിള്ളാര്‍ ഉണ്ടാവൂല്ലല്ലോടെയ് ?" കൂട്ടുകാരന്‍ വിടാന്‍ ഉദ്ദേശമില്ല. പക്ഷെ ഇത് കേട്ടാല്‍ അപ്പൊ അവനു കലി വരും. "അതപ്പം ആലോയ്ക്കാം " എന്നും പറഞ്ഞോണ്ട് പുള്ളി സീന്‍ വിടും.


    ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പെണ്പിള്ളാര്‍ റെയ്സിലെ വിലക്കപ്പെട്ട കനിയാണ്.തൊടാനും മിണ്ടാനും പാടില്ല. അതിര് വിട്ട ഒരു നോട്ടം പോലും സസ്പെന്‍ഷനില്‍ കലാശിക്കും. വെറുതെ പറയുന്നതല്ല. എന്‍റെ ക്ലാസില്‍ ഉള്ള ഒരു കപ്പിള്‍സിനു തന്നെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇരുവരെയും മാനാഞ്ചിറ മൈതാനിയില്‍ വച്ച് ഏതോ ഒരു റെയ്സ് സ്റ്റാഫ് കണ്ടുവത്രേ... മാനാഞ്ചിറ മൈതാനി മാത്രമല്ല. ഫോക്കസ് മാള്‍, പ്രമുഖ തിയേറ്ററുകള്‍, ബീച്ച് അങ്ങനെ ഏതാണ്ട് എല്ലാ വൃന്ദാവനങ്ങളിലും റെയ്സ് ചാരന്മാര്‍ കാണും. അതങ്ങനെയാണ്. ആ രണ്ടു പേരുടെ പേരുകള്‍ ഞാനിവിടെ മെന്‍ഷന്‍ ചെയ്യുന്നില്ല. എങ്കിലും ആ പെണ്‍കുട്ടി പിന്നീട് റെയ്സില്‍ വന്നിട്ടില്ല. ആണ്‍കുട്ടി അവന്‍റെ ഉപ്പയുടെ സ്വാധീനം കാരണം ആവും,പിന്നീടും വന്നിരുന്നു. അന്ജുഷ എന്നും പറഞ്ഞ് ഒരു കുട്ടി ഉണ്ടായിരുന്നു ക്ലാസില്‍. കാണാന്‍ മുടിഞ്ഞ ലുക്ക്‌ ആണ്. അഞ്ഞൂറുകളില്‍ ആണ് ആദ്യകാലങ്ങളില്‍ ആ കുട്ടിക്ക് റെയ്സിലെ പരീക്ഷകളില്‍ റാങ്ക് കിട്ടിക്കൊണ്ടിരുന്നത്. അവളുമായിട്ടായിരുന്നു എന്‍റെ ആദ്യകാല റാങ്ക് മത്സരങ്ങള്‍. ( അപ്പൊ സ്വാഭാവികമായും ഊഹിക്കാമല്ലോ ആകെ അറുനൂറു പിള്ളേരേ പരമാവധി കാണൂ എന്ന് ). മത്സരം ഉണ്ടായിരുന്നെങ്കിലും ഈ ഒരു വര്‍ഷ കോച്ചിങ്ങിന്‍റെ ഇടക്ക് ഒരിക്കല്‍ പോലും ഞാന്‍ അവളോട്‌ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല എന്ന് എനിക്ക് ഉറപ്പാണ്.


    വേറെ ഒരു കുട്ടി ഉണ്ടായിരുന്നു.കൃഷ്ണ സാഗ. കട്ട ബുജി എന്നൊക്കെ ഞങ്ങടെ ഭാഷയില്‍ വിളിച്ച് പോന്നു.കണ്ടാല്‍ ഇത്തിരി ജാഡ തോന്നും എങ്കിലും ഇത്രയും പാവത്താന്മാരായ (ഇന്‍ ഫാക്റ്റ് പാവത്തികള്‍) ആയ പെണ്‍കുട്ടികളെ വേറെ കാണാന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതെനിക്ക് മനസ്സിലായത് എന്‍ട്രന്‍സ്‌ എക്സാം എല്ലാം കഴിഞ്ഞ് ഫെയ്സ്ബൂക് വഴി കൃഷ്ണയുമായി സംസാരിച്ചപ്പോള്‍ ആണ്. അതുവരെ ആ കുട്ടിയോടും ഞാന്‍ ഒരു വാക്കും മിണ്ടിയിരുന്നില്ല എന്നത് പരമാര്‍ത്ഥം! (വേണ്ടവന്‍ മാത്രം വിശ്വസിച്ചാ മതി,സത്യം ഞാന്‍ എവടെയും വിളിച്ച് പറയും ). അവളുടെ റാങ്കുകള്‍ അവസാന കാലം വരെ നമുക്കൊന്നും എത്തിപ്പിടിക്കാന്‍ പോലും പറ്റാത്ത അത്ര ഉയരത്തില്‍ ആയിരുന്നു. (കരയുന്ന സ്മൈലി )


    പാട്ടുകാരന്‍ വിഷ്ണുഗോപാല്‍,താടിക്കാരന്‍ കം ബുജി ജുനൈദ്, സാജിര്‍ മൊഹമ്മദ്‌ എന്നിങ്ങനെ മറക്കാന്‍ പാടില്ലാത്ത വേറെയും കുറെ ആള്‍ക്കാര്‍ ഉണ്ട്. അവരുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേരായിരുന്നു ആദര്‍ശും ശ്രീരാജും. രണ്ടു പേരും ഇപ്പൊ എന്‍റെ അതേ കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു. ആദര്‍ശ് അന്ന് മൊട്ട ആയിരുന്നു. കണ്ടാല്‍ അന്നൊരു ഗുണ്ട ലുക്ക്‌ തോന്നിക്കുമായിരുന്നെങ്കിലും ആള് നല്ല അടിപൊളി ആയിരുന്നു. നല്ല പോലെ പഠിക്കും. നല്ല കമ്പനി. അവന്‍റെ കൂടെ ഇരിക്കാന്‍ തുടങ്ങിയ ശേഷമാണ് ശരിക്കും ലൈബ്രറിയില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങിയത്. പക്ഷെ അന്നൊന്നും അവന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്ന ഒരു ഡാന്‍സറെ കാണാന്‍ സാധിച്ചിരുന്നില്ല. എന്‍ട്രന്‍സില്‍ എന്ത് ഡാന്‍സ്,എന്ത് കല.... ശ്രീരാജ് നേരെ ഓപ്പോസിറ്റ് ആയിരുന്നു. ഫുള്‍ ടൈം കമന്റ് അടി. അവന്‍ വായ്‌ നോക്കാത്ത പെണ്‍പിള്ളാര്‍ റെയ്സില്‍ ഇല്ല തന്നെ. അറ്റന്‍ഡന്‍സ് എടുക്കാന്‍ വരുന്ന ലേഡി സ്റ്റാഫ് അശ്വതി ചേച്ചിയെ പോലും വെറുതേ വിട്ടിരുന്നില്ല (പടച്ചോനേ അശ്വതി ചേച്ചി ഇത് വായ്ക്കാന്‍ ഇട വരുത്തല്ലേ). പക്ഷെ പഠിക്കും. കോപ്പി അടിച്ചാണേലും ഭേദപ്പെട്ട റാങ്കും വാങ്ങിക്കും. എന്നിരിക്കിലും നസീര്‍ സാറിന്‍റെ പ്രധാന നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു ശ്രീരാജും.


    അഫ്സല്‍ സാര്‍- കുട്ടികളുടെ തോഴന്‍. റെയ്സിന്റെ സ്ഥാപകരില്‍ മറ്റൊരാള്‍. മാഷേ എന്ന്‍ വിളിക്കുന്നതാണ് പുള്ളിക്ക് ഇഷ്ടം. മാഷ്‌ പറഞ്ഞാല്‍ പിള്ളാര്‍ എന്തും അനുസരിക്കും. അഫ്സല്‍ സാറിനെ റെയ്സില്‍ പഠിച്ച ഒരുത്തന്‍ പോലും കുറ്റം പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. ഒരു യു കെ ജി കുട്ടിയോട് കാണിക്കുന്ന വാത്സല്ല്യം മാഷ്‌ എല്ലാരോടും കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് എന്തും മാഷിനോട് പറയാന്‍ ഉള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.മാഷിന്‍റെ ക്ലാസിനായി കുട്ടികള്‍ കാത്തിരിക്കുന്നതില്‍ അത്ഭുതമില്ല. ഇനീം ഉണ്ട് കുറെ കഥാപാത്രങ്ങള്‍. എല്ലാരെയും ഒന്നും എടുത്തു പറയാന്‍ ശ്രമിക്കുന്നില്ല. ഓര്‍മ നിറഞ്ഞ ഒരു വര്ഷം തന്ന എല്ലാരെയും സ്മരിക്കുന്നു. അങ്ങനെ ആ ഒരു വര്‍ഷം പതിയെ കടന്നു പൊയ്ക്കൊണ്ടിരുന്നു....

                                ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ല. ബാക്കീം ഞാന്‍ എഴുതും. ഒരുത്തനും അങ്ങനെ രക്ഷപ്പെടണ്ട. ങാ!!!